തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലകളിലെ നിയന്ത്രണം കടുപ്പിച്ചു. തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരും.
ബി കാറ്റഗറിയില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തി. എട്ട് ജില്ലകളാണ് നിലവില്‍ പ്രസ്തുത കാറ്റഗറിയിലുള്ളത്. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ് കാറ്റഗറിയിലുള്ളത്. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. സ്വകാര്യചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം.
എ കാറ്റഗറിയില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകള്‍. പൊതു-സ്വകാര്യ ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. കോവിഡ് വ്യാപനം മൂലം ഹാജര്‍ 40 ശതമാനത്തിലേക്ക് എത്തിയാല്‍ സ്കൂളുകള്‍ അടയ്ക്കാമെന്നും നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച് പ്രധാന അധ്യാപകര്‍ക്ക് തീരുമാനമെടുക്കാം.
ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം, രോഗവ്യാപനം ശമിക്കാത്ത പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Also Read: കോവിഡ് വ്യാപനം: ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ