തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനാത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.
ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്.
ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് സമയം.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ടിപിആറില്‍ നേരിയ വര്‍ധനവ് ഉണ്ടായി. എറണാകുളം ജില്ലയില്‍ സജീവ കേസുകള്‍ 14,000 കടന്നു.
നിയന്ത്രണങ്ങളും ഇളവുകളും
- പൊതു ഗതാഗതം മിതമായ തോതിൽ അനുവദിക്കും.
- ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ.
- സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.
- ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും.
- അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും.
- ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും.
- മാളുകൾ തുറക്കാൻ അനുമതിയില്ല.
- സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
- അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
- ടിപിആർ 30ന് മുകളിലുള്ള ഇടങ്ങളി ശക്തമായ നിയന്ത്രണങ്ങൾ.
- വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും.
- ലോട്ടറി വിൽപന പുനരാരംഭിക്കുന്നത് പരിഗണിക്കും.
- പരീക്ഷകൾക്ക് അനുമതി.
- ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും.
Also Read: ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും