തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 18,19,20 തിയതികളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്) 15 ശതമാനത്തില്‍ കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും.
രാത്രി എട്ട് വരെയായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ബക്രീദ് പ്രമാണിച്ച് ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉന്നയിച്ചിരുന്നു. അതേസമയം, 15 ശതമാനത്തിന് മുകളില്‍ രോഗവ്യാപന നിരക്കുള്ള ഡി വിഭാഗത്തിലെ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇത്തരം പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരമാവധി പിടിച്ച് നിര്‍ത്താനായെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 30 ശതമാനത്തിന് മുകളിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് സംസ്ഥാനത്തെ കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: വാക്സിന് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ കൂടുതലും ഡെല്‍റ്റ വകഭേദം; ഐ.സി.എം.ആര് പഠനം