സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വർഗീകരിക്കുന്നതിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ബുധനാഴ്ച മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും.
എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. എന്നാൽ ഓരോ വിഭാഗങ്ങളിലെയും ടിപിആർ പരിധി മാറ്റം വരുത്തി.
ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിൽ ഉൾപ്പെടുത്തി. ടിപിആർ അഞ്ചിനും 10നും ഇടയിലുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 10നും 15നും ഇടയിലുള്ള പ്രദേശങ്ങൾ സി വിഭാഗത്തിലും ഉൾപ്പെടും. ടിപിആർ 15ന് മുകളിലുള്ള പ്രദശങ്ങളാണ് ഡി വിഭാഗത്തിൽ ഉൾപ്പെുടുക.
Read More: 14,373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 142 മരണം; ടിപിആർ 10.9
എ വിഭാഗത്തിൽ 82, ബി- 415, സി-362, ഡി- 175 എന്നിങ്ങനെയാണ് പുതുക്കിയ മാനദണ്ഡം പ്രകാരം ഓരോ വിഭാഗത്തിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം. ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാവും.
എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർക്കും ഹാജരാകാം. അതേസമയം സി വിഭാഗത്തിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാർക്ക് ഹാജരാവാം.
എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.
Read More: വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ കൂടുതലും ഡെൽറ്റ വകഭേദം: പഠനം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കാസർകോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.
താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.
മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട് അവിടങ്ങളിലെ ഭക്ഷണ ശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.