തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനം നടത്തുന്നതിനെതിരെ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തുന്നത്. ഇതിന് മുന്നോടിയായി നാളെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുളള ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.
ഖനന ആഘാതം പഠിക്കാന്‍ ഇടക്കാല സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോർട്ട് വരുംവരെ സീ വാഷിംഗ് നിർത്തിവയ്ക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതാധികാര സമിതി യോഗത്തിലായിരുന്നു തീരുമാനം.
ആലപ്പാട്ടെ നിയമവിരുദ്ധ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്റേയും ഐ.ആർ.ഇയുടെയും അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയിരുന്നു. കരിമണൽ ഖനനത്തെത്തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തുപോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം. ഹുസൈൻ നൽകിയ ഹരജിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായത്.
നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന സമിതിക്ക് രൂപംനൽകണമെന്നതടക്കം നിർദേശിക്കുന്ന മുല്ലക്കര രത്നാകരൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസ് ഒരാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും.