തിരുവനന്തപുരം: ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലക്ഷദ്വീപിൽ നടത്തുന്ന പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“ലക്ഷദ്വീപിൽ നിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. അവിടത്തെ ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് ഉയർന്നു വരുന്നത്. അത്തരം നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർ
“നമുക്കറിയാം ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്. ഒരു ഘട്ടത്തിൽ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവർ പ്രവർത്തിച്ചത്. നമ്മുടെ തുറമുഖങ്ങളുമായി അവർക്ക് ബന്ധമുണ്ട്. നമ്മുടെ നാട്ടിലാണ് അവരുടെ ചികിത്സാ ആവശ്യത്തിന് സാധാരണ വരാറുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ഇവിടം എല്ലാം എടുത്താൽ ലക്ഷദ്വീപിൽനിന്നുള്ള ധാരാളം വിദ്യാർത്ഥികളെ കാണാനാവും. അങ്ങനെ എല്ലാ തരത്തിലും നമ്മുടെ നാടുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ്.”
Read More: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
“പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ട് പോവുന്നത്. അവിടെ വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ നമുക്ക് വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇത് തകർക്കാൻ ഒരു ഗൂഢ ശ്രമം ആരംഭിച്ചതായാണ് വാർത്തകളിൽ കാണുന്നത്. സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാട്. അത് തീർത്തും അപലപനീയമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
Read More: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു
“ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളിൽനിന്നും തീരുമാനങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്ന് തന്നെയാണ് ശക്തമായ അഭിപ്രായം,” മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്