തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഭയപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ചർച്ചകൾ തുടർന്നു വരികയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവിൽ ഡബ്ലുഐപിആർ ഏഴ് ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ ഡബ്ലുഐപിആർ എട്ട് ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ചുരുക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് വാക്സിനേഷൻ ആദ്യ ഡോസ് 80 ശതമാനം പൂർത്തിയായ ജില്ലകളിൽ ആന്റിജൻ ടെസ്റ്റ് ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കാനും അല്ലാത്ത സന്ദർഭങ്ങളിൽ ആർടിപിസിആർ പരിശോധന മാത്രമാക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കോവിഡ് വ്യാപനം ഭയപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുകയാണ് നാം. അതുകൊണ്ട് സ്കൂളുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവകരമായ ആലോചനകൾ തുടർന്നു വരികയാണ്. ഈ കാര്യത്തിൽ അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വ്യാപാര മേഖലകളുടെ പുവരുജ്ജീവനവും അടിയന്തരമായി വേണം. വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ സജീവമാവും. കോളജ് തുറക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ഒരു ഡേസ് വാക്സിനെങ്കിലും പൂർത്തിയാക്കണം. കോളജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയോജിച്ച് നടത്തും.
സംസ്ഥാനത്ത് വാക്സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. നിലവിൽ 78 പേർക്കാണ് ഒന്നാം ഡോസ് നൽകിയത്. 30 ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി.
നേരത്തെ തീരുമാനിച്ചത് 80 ശതമാനം ആദ്യ ഡോസ് വാക്സിൻ പൂർത്തിയാക്കിയ ജില്ലകളിൽ ആശുപത്രികളിലെ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി ആന്റിജൻ ടെസ്റ്റ് ചുരുക്കാനും ആർടിപിസിആർ ടെസ്റ്റ് വ്യാപിപ്പിക്കാനുമാണ്. ഇത് സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കും.
ഈ സാഹചര്യത്തിൽ ഡബ്ല്യൂഐപിആർ എട്ടിന് മുകളിലുള്ള വാർഡുകളിലാണ് ഇനി മുതൽ കടുത്ത നിയന്ത്രണം നടപ്പാക്കുക. നേരത്തെ അത് ഏഴ് ശതമാനത്തിന് മുകളിലുള്ള വാർഡുകളിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.