/indian-express-malayalam/media/media_files/uploads/2021/04/cm-pinarayi-vijayan-press-meet-on-covid-situation-485838-FI.jpg)
തിരുവനന്തപുരം: വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റ വൈറസുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളില്‍നിന്ന് രണ്ട്-മൂന്ന് പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്. അതിനാല്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം.
വാക്‌സിന്‍ എടുത്തവരിലും വീണ്ടും കോവിഡ് പരത്താന്‍ (ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ഡെല്‍റ്റാ വൈറസിന് കഴിയും. അവരിലൂടെ മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിക്കാനും സാധ്യതയുണ്ട്. മറ്റ് രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂര്‍ച്ചിച്ച് മരണമുണ്ടാകുന്നതും. വാക്‌സിന്‍ എടുത്താല്‍ പോലും പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുടെ ചികിത്സ മുടങ്ങാതെ തുടരണം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഫലപ്രദമാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. രോഗവ്യാപന തോതിലും കുറവ് വന്നു. ആശുപത്രികളിലുള്ള തിരക്കും കുറയുന്ന സ്ഥിതി വിശേഷവുമുണ്ട്. രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണിയുടെ രൂക്ഷതയില്‍നിന്നു പതുക്കെ മോചിതരാകുന്ന സാഹചര്യമാണുള്ളത്.
ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതുകൊണ്ടും ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചതുകൊണ്ടുമാണ് രോഗവ്യാപനം ഈ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചത്. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ മരണ സംഖ്യ കുറച്ചു നിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനുള്ള സ്ഥിതി ഇപ്പോഴുമില്ല.
കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്. ടിപിആര്‍ ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്തു ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ടിപിആര്‍ കൂടിയ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കും. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ പരിശോധനകള്‍ കൂട്ടും. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുന്നുണ്ട്.
കൂടുതല്‍ രോഗികള്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം. നിയന്ത്രണം കര്‍ക്കശമായി നടപ്പാക്കണം. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണാണ്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം.
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം തരുമെന്ന പ്രതീക്ഷയില്‍ നടപടികള്‍ നീക്കുകയാണ്. വാക്‌സിന്‍ സ്റ്റോക്ക് വെക്കാതെ കൊടുത്ത് തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ലെന്നാണു തീരുമാനം.
ജൂണ്‍ 16 കഴിഞ്ഞാല്‍ സെക്രട്ടേറിയറ്റിലും മറ്റും സ്വാഭാവികമായി കൂടുതല്‍ ജീവനക്കാര്‍ എത്തേണ്ടിവരും. അതുകൊണ്ട് അവരുടെ വാക്‌സിനേഷന്‍ ഉറപ്പാക്കും. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്കും സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന് മുന്‍ഗണനല്‍കും.
മൂന്നാം തരംഗത്തിനു മുന്‍പുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ അടുത്ത തരംഗമുണ്ടാവുകയും അത് ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്താല്‍ മരണങ്ങള്‍ കൂടുതലായി സംഭവിക്കാം. അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകള്‍ ശ്രദ്ധാപൂര്‍വം മാത്രം നടപ്പാക്കാനും ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങള്‍ തുടരാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തികരിക്കാനുള്ള നടപടികള്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകും.
Read Also: കോവിഡ് വാക്‌സിന്‍: സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി
കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ലോക്ഡൗണ്‍ നീട്ടിയതെന്തിനാണെന്ന സംശയം പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയില്‍ തുടരുന്ന സാഹചര്യമുണ്ടായി എന്നതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. വൈറസ് സാന്ദ്രത കുറച്ചുകൊണ്ട് വന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടുമുയരാന്‍ സാധ്യത കൂടുതലാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലായതിനാല്‍ വൈറസ് സാന്ദ്രത കുറച്ചുകൊണ്ടു വരികയെന്നത് അതിപ്രധാനമാണ്. പുതിയ കേസുകള്‍ ഉത്ഭവിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കും. പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളുടെ രോഗബാധ സംബന്ധിച്ച കാര്യത്തില്‍ പലതരത്തിലുള്ള പ്രചരണം നടക്കുന്നതിനാല്‍ കുടുംബങ്ങളില്‍ വേവലാതി ഉണ്ട്. അത്തരം ആശങ്കയുടെ അവസ്ഥ ഇപ്പോള്‍ നിലവിലില്ല. അതിനെ പ്രതിരോധിക്കാന്‍ വിപുലമായ പരിപാടികളാണ് സ്വീകരിച്ചു വരുന്നത്. പീഡിയാട്രിക് ഐസിയു കാര്യത്തില്‍ നല്ല വര്‍ധന ഉണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. അക്കാര്യം പെട്ടെന്ന് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുകയാണ്. അത് പിന്നീട് വേണമെങ്കില്‍ പോസ്റ്റ് കോവിഡ് കാര്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാം. പകര്‍ച്ചവ്യാധി വരുമ്പോള്‍ അതിനു വേണ്ടി മാത്രമേ ഇത് ഉപയോഗിക്കാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us