തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകൾ അടച്ചിടാൻ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും എന്നാൽ രോഗവ്യാപനം വളരെ വർധിക്കുന്ന ജില്ലകളിൽ ലോക്ക്ഡൗൺ അടക്കം നടപ്പാക്കുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നും പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
മേയ് നാലു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകളില്‍ പരിമിതപ്പെടുത്തും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം. ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തും.
Read More: രോഗവ്യാപനം ഗുരുതരമായി തുടരുന്നു; ഇന്ന് 37,191 പേർക്ക് കോവിഡ്
ചരക്ക് നീക്കം സുഗമമാക്കും. ഓക്സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിനും ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും തടസമുണ്ടാവില്ല. ട്രെയിന്‍ യാത്രക്കാര്‍ക്കും വിമാനത്താവളങ്ങളിലേക്കു പോകുന്നവര്‍ക്കും തടസമുണ്ടാവില്ല. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. 50 പേര്‍ക്കു പ്രാര്‍ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളുടെയും കാര്യമല്ല. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം. കല്യാണത്തിന് 50 പേര്‍, മരണത്തിന് 20 പേര്‍ എന്ന നില തുടരും.
Read More: മേയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം, കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി
അതിഥി തൊഴിലാളികള്‍ക്ക് അതതു സ്ഥലത്ത് ജോലി ചെയ്യാന്‍ തടസമില്ല. കോവിഡ് ഇതരരോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ജീവനക്കാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കരുത്. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനു കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.