/indian-express-malayalam/media/media_files/uploads/2020/12/Pinarayi-Vijayan-CM-amp.jpg)
ന്യൂഡൽഹി: വ്യാപാരികൾ സ്വയം തീരുമാനിച്ച് കടകൾ തുറക്കുന്നതടക്കമുള്ള മാർഗങ്ങളിലേക്ക് പോവുകയാണെങ്കിൽ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി. ഇനി സർക്കാരിനെ കാത്തു നിൽക്കാതെ വ്യാഴാഴ്ച മുതൽ തങ്ങൾ കടകൾ തുറക്കുമെന്ന് കോഴിക്കോട് സമരം നടത്തുന്ന വ്യാപാരികൾ പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"അവരുടെ വികാരം മനസിലാക്കാൻ കഴിയും. ആ വികാരത്തോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ നേരിടേണ്ട രീതിയിൽ നേരിടും. അത് മനസിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ," കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാനം ഇനിയും കൈവരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കോഴിക്കോട് കടകൾ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന സമരത്തിൻ്റെ ഉദ്ദേശ്യം മനസിലാക്കാൻ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മൾ ഇനിയും കൈവരിച്ചിട്ടില്ല," മുഖ്യമന്ത്രി പറഞ്ഞു.
കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നുപിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം.
നാടിൻ്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയാറാകണം. വിഷയത്തിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്താനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.