/indian-express-malayalam/media/media_files/uploads/2018/04/rape-Kathua_rape_0.jpeg)
കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വൈദികർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഓർത്തഡോക്സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം. യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്യുകയാണ് വൈദികര്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കി. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.
കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ.ജോൺസൺ വി.മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ.ജോർജ്, ഫാ.സോണി വർഗീസ്, ഫാ.ജോബ് മാത്യു എന്നിവരുടെ ഹർജികളാണ് തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അറസ്റ്റും മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യാൻ ആവശ്യമായ വസ്തുതകൾ ഉണ്ടെന്ന് മനസ്സിലാക്കിയത്. കോടതിയുടെ മാനദണ്ഡങ്ങൾ പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ വൈദികരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. വിധി പ്രതികൂലമായതിനാൽ വൈദികർ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.