ന്യൂഡൽഹി: പശ്ചിമഘട്ടമേഖലയിൽ സാന്നിധ്യമുറപ്പിച്ച മാവോയിസ്റ്റുകളുടെ പ്രധാന ശത്രു കേരളത്തന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ മുഖപത്രമായ കമ്യൂണിസ്റ്റിലാണ് പിണറായിക്ക് എതിരെ രൂക്ഷ വിമർശനം. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയായിരുന്നു. തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയൻ നടത്തുന്നത് എന്നും മുഖപത്രം കുറ്റപ്പെടുത്തുന്നുണ്ട്.
നിലമ്പൂരിൽ തങ്ങളുടെ നേതാക്കളെ വധിച്ചപ്പോൾ സിപിഐഎം നേത്രത്വം പൊലീസ് നടപടിയെ പിന്തുണയ്ക്കുയാണ് ചെയ്തതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നുണ്ട്. നിലമ്പൂർ സംഭവത്തിന് എതിരെ തങ്ങൾ പകരം വീട്ടുമെന്നും മുഖപത്രത്തിൽ അവർ വ്യക്തമായി പറയുന്നുണ്ട്. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്‌ഷൻ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയനായാണ് ലേഖനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയിലെ (പിഎൽജിഎ) തൊണ്ണൂറോളം പ്രവർത്തകർ വയനാട് വനമേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ നൽകിയിട്ടുള്ള വിവരം.