scorecardresearch

നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണത്തിന് കർശന ഉപാധികളോടെ അനുമതി

തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസാണ് കോടതിയെ സമീപിച്ചത്

തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസാണ് കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Kerala Assembly ruckus case | Kerala Police

ഫയൽ ചിത്രം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കർശന ഉപാധികളോടെയാണ് തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി അനുമതി നൽകിയത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസാണ് കോടതിയെ സമീപിച്ചത്.

Advertisment

കേസില്‍ വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തുടരന്വേഷണ ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കുംവരെ വിചാരണ നിർത്തിവയ്ക്കണമെന്നാണ് ഹർജിയിൽ പൊലീസ് ആവശ്യപ്പെട്ടത്. നേരത്തെ, കേസ് തള്ളണമെ മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

2015 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.

Advertisment

ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് പ്രതികൾ. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രം.

Kerala Legislative Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: