തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ. മാർച്ച് പത്തിനുളിൽ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണയാകും. ഒന്നു മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യും. നാല്, അഞ്ച് തീയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് സിപിഎം കൂടുതല്‍ സീറ്റുകള്‍ വിട്ടു നൽകാനും ഘടകക്ഷികളില്‍നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. സിപിഐയില്‍ നിന്നടക്കം കൂടുതല്‍ സീറ്റുകള്‍ എടുക്കില്ല. എന്നാൽ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുത്തേക്കും.
ഇത്തവണ സിപിഎമ്മും സിപിഐയും തമ്മിൽ പല സീറ്റുകളും വച്ചുമാറിയേക്കും. വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് സിപിഐ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് എത്ര സീറ്റ് നൽകുമെന്നത് ശ്രദ്ധേയമാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകാൻ സിപിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂർ സീറ്റ് സിപിഎമ്മിനും മണലൂർ സിപിഐയ്ക്കും നൽകാനും സാധ്യതയുണ്ട്. വിജയസാധ്യത പരിഗണിച്ച് ചില സീറ്റുകൾ പരസ്പരം വച്ചുമാറാനാണ് മുന്നണിയിൽ ആലോചന നടക്കുന്നത്.
Read More: സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
എല്‍ഡിഎഫില്‍ പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം, എല്‍ജെഡി തുടങ്ങിയ കക്ഷികള്‍ക്ക് സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് സീറ്റുകൾ വിട്ടുനല്‍കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ എട്ടോ ഒമ്പതോ സീറ്റുകളില്‍ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
കേരളത്തിൽ ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12നു പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 19. സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22നാണ്. വോട്ടെണ്ണൽ മേയ് രണ്ടിന്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.