തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ മാധ്യമ സർവ്വേകൾ എൽഡിഎഫിന് മിന്നുന്ന ജയം പ്രവചിക്കുമ്പോൾ, പ്രവർത്തകർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വേകൾ കണ്ട് അലംഭാവം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ ആഗ്രഹിച്ച വികസനം നടത്താന്‍ സാധിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.
Read More: മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാധാരണ ഗതിയില്‍ ഒരു ഘട്ടം കഴിഞ്ഞാണ് വലിയ ആള്‍ക്കൂട്ടം ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ വയനാട് മുതല്‍ വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. ഇത് ജനങ്ങള്‍ എല്‍ഡിഎഫിനൊടൊപ്പമാണെന്നാണ് തെളിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഗതിയില്‍ വിജയിക്കാന്‍ പറ്റാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവര്‍ഷക്കെടുതിയും അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഇതിനൊന്നും പ്രത്യേക ഇടവേളകളുണ്ടായില്ല. ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടില്‍ നടന്നു.
പിഎസ്‌സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും നുണക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ ഇവരുടെ പ്രചാരണം ഏറ്റുപിടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. റെക്കോര്‍ഡ് നിയമനം നടത്തിയിട്ടും ചില മാധ്യമങ്ങള്‍ നിയമനം സംബന്ധിച്ച തെറ്റായ കണക്കുകളാണ് അവതരിപ്പിക്കുന്നത്, കണക്കുകളെല്ലാം കൃത്യമായി അറിഞ്ഞുകൊണ്ടാണ് മറച്ചുവയ്ക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ കുതിച്ചുയര്‍ന്ന പെട്രോള്‍, പാചക വാതക ആരുടെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്ധന വില വർധനവ് നിര്‍ത്തിവച്ചതായി സംശയിക്കുന്നു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവയ്ക്കാന്‍ നുണകഥകള്‍ പ്രചരിക്കുന്നു. എല്‍ഡിഎഫ് പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.