തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്കാന് ചട്ടം ഏര്‍പ്പെടുത്തുമെന്നു തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം, വേതനത്തിന്റെ 0.05 ശതമാനം വീതം പതിനാറാം ദിവസം മുതല്‍ ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. തുടര്‍ന്നു 15 ദിവസം കൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനവും ദിനംപ്രതി തൊഴിലാളിക്കു ലഭിക്കും.
സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍നിന്നാണ് നഷ്ടപരിഹാരത്തുക അനുവദിക്കുക. ഈ തുക വേതനം വൈകുന്നതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
വൈവിധ്യപൂര്‍ണവും നൂതനവുമായ പദ്ധതികളാണു കേരളത്തില്‍ നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്ക് ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ രാജ്യത്തു മുന്‍പന്തിയിലാണ് കേരളം. ആ മികവ് തുടരാന്‍ പുതിയ നടപടിയും സഹായകരമാകും.
ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ വിവരം സമര്‍പ്പിക്കണം. പരിശോധന ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍ പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുള്ളില്‍ നടത്തും. ആറ് ദിവസത്തിനുള്ളില്‍ വേതന പട്ടിക അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തയറാക്കും. ഏഴു ദിവസത്തിനുള്ളില്‍ തന്നെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
എം ജി എന്‍ ആര് ഇ ജി എ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണു സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും.
സമയത്തിന് വേതനം നല്‍കുകയും വെബ്സൈറ്റില്‍ ചേര്‍ക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.