തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്സിന് നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കുമെന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് ജില്ലകളിൽ ഇന്ന് അരലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായും മന്ത്രി അറിയിച്ചു.
“ഇന്നലെ വൈകുന്നേരം ലഭിച്ച രണ്ടു ലക്ഷം ഡോസ് വാക്സിനും ചേർത്ത് ഇന്ന് രാവിലെ നമുക്ക് ഉണ്ടായിരുന്നത് 6,02,980 ഡോസ് വാക്സിൻ. ഇന്നു വന്ന 3,8,860 ഡോസ് കോവാക്സിന് ഉള്‍പ്പെടെ ഇനി രണ്ട് ലക്ഷത്തോളം ഡോസാണ് സ്റ്റോക്കുള്ളത്,” മന്ത്രി പറഞ്ഞു.
മികച്ച രീതിയില്‍ വാക്സിന് നല്കുന്ന സംസ്ഥാനമാണ് കേരളമെന്നും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷനെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷന് 100 ശതമാനത്തിലെത്തിച്ചതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Read More: കോവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കാൻ പൊലീസ്; സബ് ഡിവിഷനുകള്‍ രൂപീകരിക്കും
ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതോടെ ഒരു ദിവസം നാല് ലക്ഷത്തിന് മുകളില്‍ വാക്സിന് നല്കാന് കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്. ഇന്ന് 1522 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.
അര ലക്ഷത്തിലധികം പേര്‍ക്ക് ഇന്ന് മൂന്ന് ജില്ലകള്‍ വാക്സിന് നല്കി. 59,374 പേര്‍ക്ക് വാക്സിന് നല്കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്സിന് നല്കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്സിന് നല്കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.
Read More: വാക്സിന് കെട്ടിക്കിടക്കുന്നില്ല, പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.
“2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.