തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎംഎല്‍എ. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നു വരുത്തി അടച്ചുപൂട്ടാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇതിന് ഗതാഗത മന്ത്രി കൂട്ടുനില്‍ക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോര്‍ട്ടും സ്റ്റേറ്റ് കാറും മാത്രമല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പൊതുജനമധ്യത്തില്‍ എംഎല്‍എമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ല. മന്ത്രി നിഷേധാത്മക സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുഗതാഗതം എന്ന് പറയുന്നത് സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതാണ്. അതിനെ തകര്‍ക്കാന്‍ സമ്മതിക്കരുതെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
Read Also: കെ എസ് ആർ ടി സിയെ സഹായിക്കില്ലെന്ന നിലപാട് സർക്കാരിനില്ല: തോമസ് ഐസക്ക്
ദീര്‍ഘ ദൂര സർവീസുകൾ ഡിപ്പോകളിൽ നിന്ന് ഒഴിവാക്കിയ കെഎസ്ആർടിസി നടപടിക്കെതിരെ ഭരണ- പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി ദീർഘദൂര സർവീസ് പരിഷ്കരണത്തിനെതിരെ ജനപ്രതിനിധികളുടെ എതിർപ്പ് ശക്തമാകുന്ന കാഴ്ചയാണ് നിയമസഭയിൽ ഇന്ന് കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കോവൂർ കുഞ്ഞുമോൻ, രാജു എബ്രഹാം തുടങ്ങിയവർ സഭയിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗണേഷ് കുമാർ ഗതാഗത മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്.
Read Also: കുതിച്ച് കുതിച്ച് കെഎസ്ആർടിസി
വിഷയത്തെ സാമാന്യവത്കരിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാറിനോട് പറഞ്ഞു. എല്ലാ എംഎല്‍എമാര്‍ക്കും പരാതിയുണ്ട്. ഡിപ്പോയെ സംരക്ഷിക്കണോ സ്റ്റാഫിനും ജനങ്ങള്‍ക്കും ഗുണം ചെയ്യണോ എന്നതാണ് പ്രശ്നം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് എംഎല്‍എമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.