ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ടു തവണ കഠാര കൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ നാലംഗ കൊട്ടേഷൻ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്ത് കരളിലേറ്റതാണ് മരണകാരണമെന്നാണ് നിഗമനം.
Read More: കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വൈകിട്ട് ആറോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുത്തൻ തെരുവു ജമാഅത്തിൽ ഖബറടക്കി.
സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്നലെ കായംകുളം നഗരസഭ പരിധിയിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.
വിവിധയിടങ്ങളിലായി ഇരുപത്തി അഞ്ചിലധികം കേസുകളിൽ പ്രതിയാണു മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. മുജീബിനോടപ്പം നാലംഗ സംഘത്തിൽലുണ്ടായിരുന്ന ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എംഎസ്എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.