കാസർഗോഡ്: കടലിൽ അധ്യാപികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന രൂപശ്രീയുടെ മരണത്തിൽ സ്കൂളിലെ ചിത്രകലാ അധ്യാപകൻ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.
Read More: മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ ജെസിബി ഡ്രൈവർ തലയ്ക്കടിച്ചു കൊലപ്പെടുത്തി
ബക്കറ്റിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചാണ് രൂപശ്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിൽ പോയ രൂപശ്രീയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
വെങ്കിട്ട രമണയുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽനിന്ന് രൂപശ്രീയുടേതതെന്നു കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു.
മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മഞ്ചേശ്വരം എസ്.ഐ. എ.ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.