/indian-express-malayalam/media/media_files/uploads/2020/04/kerala-high-court.jpg)
കൊച്ചി: കേരള അഡ്മിനിട്രേറ്റീവ് സർവീസിൽ സർക്കാരിന്റെ സംവരണ നയം ഹൈക്കോടതി ശരിവെച്ചു. തസ്തികമാറ്റം വഴിയുള്ള നിയമനങ്ങളിലും സംവരണം ബാധകമാക്കിയ സർക്കാർ നടപടി ചോദ്യം ചെയ്ത ഒരു കൂട്ടം ഹർജികൾ ഡിവിഷൻ ബഞ്ച് തള്ളി. തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങൾക്കും സംവരണം ഏർപ്പെടുത്തി സർവീസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത നായർ സമാജവും ഏതാനും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് തള്ളിയത്. സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടന്ന് കോടതി വ്യക്തമാക്കി.
കെ.എ.എസിലെ മൂന്നു സ്ട്രീമുകളിൽ നേരിട്ടു നിയമനം ലഭിക്കുന്ന സ്ട്രീം ഒന്നിന് മാത്രം സംവരണം ബാധകമാക്കി സർക്കാർ ആദ്യം ഉത്തരവിറക്കി. എന്നാൽ പട്ടിക ജാതി/വർഗ, ഒബിസി കമ്മിഷനുകളുടെ ശുപാർശ പ്രകാരം തസ്തികമാറ്റം വഴിയുള്ള സ്ട്രീം രണ്ടിലും മൂന്നിലും നേരിട്ടുള്ള നിയമനമാക്കി ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. ഒരിക്കൽ നിയമനം നേടിയവർക്ക് രണ്ടാമതും സംവരണാനുകൂല്യം നൽകുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
സർവ്വീസ് ചട്ടങ്ങളിൽ പൊതുതാൽപ്പര്യം നിലനിൽക്കില്ലന്നു കണ്ടാണ് സമസ്ത നായർ സമാജത്തിന്റെ ഹർജി കോടതി തള്ളിയത്. പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇവരുടെ ഹർജി നേരത്തെ തള്ളിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.