മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം വർധിപ്പിക്കാൻ നിർദേശം. വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റൺവേയുടെ നീളം 2,850 മീറ്ററായി പുനഃസ്ഥാപിക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
റൺവേയുടെ മറ്റു വശങ്ങളുടെ നീളം കുറച്ച് ലാൻഡിങ് പരിധി കൂട്ടാനാണ് തീരുമാനം. 2016 ൽ റൺവേയുടെ നീളം 2,850 മീറ്ററായിരുന്നു. റൺവേ എൻഡ് സുരക്ഷിത ഭാഗത്തിനായി (ആർഇഎസ്എ) ഇതിൽ നിന്ന് നൂറ് മീറ്റർ എടുത്തിരുന്നു. ഇതോടെ ലാൻഡിങ് പരിധി നൂറ് മീറ്റർ കുറഞ്ഞു 2,750 ആയി. സുരക്ഷിത മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു റൺവേയുടെ നീളം കുറച്ചത്.
Read Also: കൊറോണ, കരിപ്പൂർ, രാജമല; കുടുംബ നഷ്ടപ്പെട്ടവരെ വേദനയോടെ ഓർത്ത് സുപ്രിയ
വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ലാൻഡിങ്ങിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡിങ് സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാൻ തീരുമാനിക്കുന്നത്.
കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണം തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്നത്. കരിപ്പൂര്‍ വിമാന അപകടത്തില്‍ കേരള പൊലീസ് അന്വേഷണസംഘം രൂപീകരിച്ച് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനടക്കം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.