/indian-express-malayalam/media/media_files/uploads/2022/10/vishnu-priya2.jpg)
ശ്യാംജിത്ത്, വിഷ്ണുപ്രിയ
കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. പ്രണയത്തിൽനിന്നും പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കണ്ണച്ചാങ്കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടെ കൈകളിലടക്കം മാരകമായ മുറിവുണ്ടായിരുന്നു. ഇന്നു ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്നുമാണ് കസ്റ്റഡിയിലായ ശ്യാംജിത് നിരന്തരം പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ വിളളലുണ്ടാകുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് കൊലപാതകം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ വിഷ്ണുപ്രിയ മാത്രമാണ് ഉണ്ടായിരുന്നത്. വിഷ്ണുപ്രിയ വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ ശ്യാംജിത്ത് ബാഗിൽ ആയുധവുമായാണ് എത്തിയത്. വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. തുടർന്ന് വീണ്ടും കഴുത്തില്‍ വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കുശേഷം വീട്ടിൽ എന്തോ ആവശ്യത്തിന് എത്തിയതായിരുന്നു വിഷ്ണുപ്രിയ. ഏറെ നേരമായിട്ടും വിഷ്ണുപ്രിയയെ കാണാതായപ്പോൾ അമ്മ അന്വേഷിച്ചെത്തി. ഈ സമയത്താണ് കൊല്ലപ്പെട്ട നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തിയത്.
വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം തിരികെ പോയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us