കണ്ണൂര്‍: 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കണ്ണൂർ ജില്ലയിലെ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അറസ്റ്റ്. സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഒരു പരിചയക്കാരന്റെ വീട്ടിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Also Read: സ്പ്രിങ്ക്‌ളര്‍ വിവാദം: പൗരന്‍മാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ ഡിലിറ്റ് ചെയ്യുമെന്ന് കരാര്‍
മാർച്ച് 19നായിരുന്നു ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡിവൈഎസ്‌പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതി മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. മാതാവിനൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ പെൺകുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും വീടിനു തീവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആന്തരിക ഭാഗങ്ങളിൽ പരുക്കുകൾ കണ്ടെത്തിയിരുന്നതായും അവർ വ്യക്തമാക്കി.
Also Read:ബിജെപി നേതാവിനെതിരായ പോക്സോ കേസ്; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ബന്ധുക്കള്‍
കേസിൽ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
- Editor’s Note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.