Kannur International Airport Opening Today by CM Pinrayi Vijayan: കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഇന്ന് നാടിന് സമർപ്പിച്ചു. അബുദാബിയിലേക്കാണ് ആദ്യ വിമാനം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 715 വിമാനമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അബുദാബിയിലേക്ക് പറന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.
Read: സ്വപ്നച്ചിറകിലേറി കണ്ണൂർ, ആദ്യ വിമാനം അബുദാബിയിലേക്ക്
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് കുടുംബ സമേതമായാണ് മുഖ്യമന്ത്രി എത്തിയത്. വിമാനത്താവളത്തിനു മുന്നിൽ പതാക ഉയർത്തിയ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അതിനുശേഷം ടെർമിനലിനകത്ത് തിരി തെളിയിച്ച് ടെർമിനൽ ഉദ്ഘാടനം നടത്തി. ഈ സമയത്ത് നിരവധി മാധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നു.
Read: ആദ്യ യാത്രക്കാരന് പിണക്കം സർക്കാരിനോട്, നാദാപുരം സ്വദേശി ആദ്യ യാത്രക്കാരൻ
മാധ്യമപ്രവർത്തകരുടെ തിരക്ക് കണ്ട്, ‘തിരക്ക് കൂട്ടേണ്ട, നമ്മൾ ഇനി ഇവിടെയൊക്കെ തന്നെ കാണും’ എന്നായിരുന്നു മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞത്. ഇതുകേട്ട് അവിടെ ഉണ്ടായിരുന്ന മന്ത്രി ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ എന്നിവർ ചിരിക്കുകയും ചെയ്തു.

ആദ്യ വിമാനത്തിലെ യാത്രക്കാരെല്ലാം തന്നെ നേരത്തേ എത്തിയിരുന്നു. രാവിലെ ആറു മണിയോടുകൂടി വായന്തോട് ജംങ്ഷനിൽനിന്നും യാത്രക്കാരെ കിയാൽ അധികൃതർ ചേർന്ന് സ്വീകരിച്ചു. ഇവരെ ബസ്സുകളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ ബൊക്കയും മാലയും നൽകി ഇവരെ സ്വീകരിച്ചു. മന്ത്രി കെ.കെ.ശൈലജ ടീച്ചർ, പി.കെ.ശ്രീമതി, കടന്നപ്പളളി രാമചന്ദ്രൻ, കിയാൽ എംഡി എഡി എന്നിവരും സന്നിഹിതരായിരുന്നു. ഇവർക്ക് പ്രത്യേക ഉപഹാരം നൽകി. ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് യാത്രക്കാരെല്ലാം.

അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുളളത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളത്തിന്റെ നിർമ്മാണം. കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം. 2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ്. 3050 മീറ്ററാണ് റൺവേ. ഇത് പിന്നീട് 4000 മീറ്ററാക്കും. 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ട്. മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനവും വിമാനത്താവളത്തിലുണ്ട്.
Read: ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ആദ്യ യാത്രക്കാർ കണ്ണൂരിൽനിന്നും അബുദാബിയിലേക്ക്
ടെർമിനൽ കെട്ടിടത്തിന് ഒരു ലക്ഷം സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയുണ്ട്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകളും 16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും ഉണ്ട്. സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന് ചെക്ക് ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് അതിലൂടെ ഒഴിവാക്കാൻ കഴിയും.
Read: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
Read: കണ്ണൂർ വിമാനത്താവളത്തിൽ ചരിത്രം കുറിക്കാൻ കണ്ണൂരുകാരായ പൈലറ്റ് കുടുംബം