കണ്ണൂർ: കണ്ണൂർ ജില്ലയിലെ കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആറുപേർ കുറ്റക്കാരാണെന്ന് കോടതി. ഒരാളെ വെറുതെ വിട്ടു. ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി ജാസിമിനെയാണ് വെറുതെ വിട്ടത്. പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ കോടതി ഇവർ സമൂഹമാധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്ന് ബോധ്യപ്പെട്ടതായി പറഞ്ഞു. ഇവർക്കെതിരായ യുഎപിഎ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി അറിയിച്ചു.
ഐഎസുമായി ചേർന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി കണ്ണൂർ കനകമലയിൽ ഇവർ രഹസ്യ യോഗം ചേർന്നുവെന്നാണ് കേസ്. ഇവർക്കെതിരെ 2017 മാർച്ചിലാണ് കുറ്റപത്രം സമർപ്പിച്ചത്. കനകമലയിൽ വച്ച് ഇവർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ 8 പേർക്ക് എതിരെയും യുഎപിഎ ചുമത്തിയിരുന്നു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കണ്ണൂർ സ്വദേശി മൻസിൽ, മലപ്പുറം സഫ്വാൻ, തൃശൂർ സ്വദേശി സാലിക് മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ റംഷാദ്, എൻ.കെ.ജാസിം എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
70 സാക്ഷികളെ കേസിൽ കോടതി വിസ്തരിച്ചു. 2016 ഒക്ടോബറിൽ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. രണ്ട് ഹൈക്കോടതി ജഡ്ജിമാർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, രാഷ്ട്രീയപ്രമുഖർ, ചില വിദേശികൾ എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങൾ ആക്രമിക്കാനുമായാണ് രഹസ്യയോഗം ചേർന്നത്.
കനകമലയിലെ കെട്ടിടത്തിൽ സംഘം യോഗം ചേരുന്നതിനിടെയാണ് എൻഐഎ വളഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് മധ്യപ്രദേശ് മുതൽ ഈ സംഘത്തെ ടവർ ലൊക്കേറ്റ് ചെയ്ത് എൻഐഎ സംഘം പിന്തുടരുകയായിരുന്നു. കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ വിവരങ്ങൾ മാത്രമേ എൻഐഎ സംഘത്തിന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് വീണ്ടും സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം കണ്ണൂർ ജില്ലയിലെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനകമലയിലാണെന്ന് എൻഐഎ കണ്ടെത്തി. ഇതേ തുടർന്ന് മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥർ കനകമല വളയുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്.