/indian-express-malayalam/media/media_files/uploads/2023/10/Rajeev-Chandrasekhar.jpg)
കൊച്ചിയിൽ പത്രസമ്മേളനം നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ | ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലിസ് കേസെടുത്തു. കേന്ദ്രമന്ത്രി ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി എറണാകുളം സെൻട്രൽ പൊലിസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ പൊലിസ് സെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സംസ്ഥാന സൈബർ പൊലിസ് സെൽ വിശദമായി പരിശോധിച്ചു. അതിൽ ഒരു കുറ്റകൃത്യമുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചതും, കേസ് സെൻട്രൽ പൊലിസിന് കൈമാറിയതും.
സംസ്ഥാനത്ത് മതസ്പർദ്ധയുണ്ടാക്കി അതിലൂടെ ലഹള പരത്താൻ ശ്രമിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഐപിസി 153, 153 (എ) വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കെപിഎ ആക്ടിലെ 120 (ഒ) വകുപ്പും ചുമത്തിയിട്ടുണ്ട്. ഇതിൽ 153 (എ) ആണ് ജാമ്യമില്ലാ കുറ്റം.
ഇതിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണവിശദാംശങ്ങൾ പൊലിസ് അന്വേഷിക്കും. സ്വാഭാവികമായും മുൻകൂർ ജാമ്യം തേടി രാജീവ് ചന്ദ്രശേഖറിന് കോടതിയെ സമീപിക്കുകയും തന്റെ നിലപാട് വിശദീകരിക്കുകയും ചെയ്യാനാകും. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലിസ് നീങ്ങാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.