/indian-express-malayalam/media/media_files/uploads/2023/06/vidhya-1.jpg)
വ്യാജരേഖ കേസില്‍ നിര്‍ണായക തെളിവ്; വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെത്തി
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യ റിമാന്‍ഡില്‍. ജൂലൈ ഏഴ് വരെയാണ് റിമാന്‍ഡ് കാലാവധി. വിദ്യയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ നല്‍കും. ഇന്നും നാളെയും വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ജാമ്യാപേക്ഷ 24 ന് വീണ്ടും പരിഗണിക്കും.
കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് കെ വിദ്യ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും ഏതറ്റം വരെയും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും കെ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ വിദ്യയെ, അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുംപോകും വഴിയാണ് പ്രതികരിച്ചത്.
അഗളി പൊലീസ് കസ്റ്റഡിയിലെടുത്ത കെ. വിദ്യയെ പിന്നീട് അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവില്‍ പോയിരുന്നു.
ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുക്കുന്നത്.
വ്യാജ രേഖ തയാറാക്കിയെന്ന കേസിൽ താൻ നിരപരാധിയാണെന്ന് വിദ്യ മൊഴി നൽകിയതായി വിവരം. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നല്‍കി.
അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്‌ക്കെതിരേ കേസെടുത്തത്. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു വിദ്യക്കെതിരെയുള്ള കേസ്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.