/indian-express-malayalam/media/media_files/uploads/2023/06/K-Vidhya-1.jpg)
കെ.വിദ്യ
പാലക്കാട്: തനിക്കെതിരായ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസ് കെട്ടിച്ചമച്ചതാണെന്ന് ആവർത്തിച്ച് കെ.വിദ്യ. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ പറഞ്ഞു. അഗളി ഡിവൈഎസ്പി ഓഫീസിനിന്നും മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദ്യ.
ഒളിവിലായിരുന്ന എസ്എഫ്ഐ മുൻ നേതാവ് വിദ്യയെ കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയാണ് അഗളി ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചത്. വിദ്യയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെയാണ് വിദ്യ ഒളിവിൽ പോയത്. കേസെടുത്ത് 16-ാം ദിവസമാണ് വിദ്യ പിടിയിലായത്. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി അടുത്തയാഴ്ച മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വിദ്യയെ പിടികൂടാൻ വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു വിദ്യയ്ക്കെതിരായ കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു വിദ്യയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിദ്യം വ്യാജരേഖ ഉണ്ടാക്കിയതായി കണ്ടെത്തിയത്. മഹാരാജാസ് കോളേജിന്റെ ലോഗോയും സീലും കണ്ടു സംശയം തോന്നിയ ഇന്റർവ്യൂ പാനലിലുള്ളവർ കോളജുമായി ബന്ധപ്പെട്ടപ്പെട്ടു. ഇതോടെയാണ് വിദ്യ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് തെളിഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.