തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനത്തിന് നൽകുന്ന അനുമതിയെന്നു സുരേന്ദ്രൻ കത്തിൽ പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ആവശ്യപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി ഇടപെടണം. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും വി.മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്?. ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥതയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്നും വി.മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തുടനീളം ബിബിസി ഡോക്യുമെന്റി പ്രദർശിപ്പിക്കാനാണ് ഇടതുസംഘടനകളുടെ നീക്കം. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. വൈകീട്ട് ആറിനു കാലടി സർവകലാശാലയിൽ എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തലസ്ഥാനത്ത് ഡിവൈഎഫ്ഐ വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കും. സംഘർഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഡോക്യുമെന്ററിയിൽ മതവിദ്വോഷമുണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായതു കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യ എന്നും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ്. ഡോക്യുമെന്ററിയുടെ പ്രദർശനം തടയുമെന്ന ഭീഷണി ശരിയല്ല. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി – അമിത് ഷാമാരുടെ പങ്ക് ലോകത്തിൽ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അത് എത്ര മറച്ചുപിടിച്ചാലും മൂടിവയ്ക്കാൻ കഴിയില്ല. എത്ര ഭീഷണി ഉയർന്നാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുക തന്നെ വേണം. പ്രദർശനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.