കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ് വ്യക്തിപരമായ തീരുമാനം. അതുകൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യകളും സുരേന്ദ്രന് തള്ളി കളഞ്ഞു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകണമെങ്കില്‍ അവിടെ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് ഉറപ്പിച്ചാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് ഏതെങ്കിലും പ്രാദേശിക നേതാക്കള്‍ മത്സരിക്കട്ടെ എന്നും സുരേന്ദ്രന് പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേയിലാണ് സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരത്ത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
Read More: കേരളത്തില്‍ ആറിടത്ത് ഉപതിരഞ്ഞെടുപ്പ്
സോഷ്യല്‍ മീഡിയയില്‍ ‘ഉള്ളി’ എന്ന് വിളിച്ചുള്ള ട്രോളുകളും പ്രചാരണങ്ങളുമാണ് തനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് കഴിഞ്ഞപ്പോള്‍ ബൂത്തുകളില്‍ നിന്ന് കിട്ടിയ കണക്കനുസരിച്ച് ജയിക്കാനുള്ള സാധ്യത ഇല്ലെന്ന് മനസിലായെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്
എംഎൽഎമാരായ നാല് പേരാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഇവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് (എറണാകുളം എംഎല്‍എ), വടകര ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന് (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് ലോക്സഭയിലേക്ക് എത്തിയിരിക്കുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടി വരുന്നതിനാല്‍ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
Read More: ‘എല്ലാം പാഠങ്ങള്‍, തിരുത്തി മുന്നോട്ട് പോകണം’; തോല്‍വിയെ വിലയിരുത്തി സിപിഎം
ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്നു പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (യുഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.