/indian-express-malayalam/media/media_files/uploads/2023/06/K-Sudhakaran.jpg)
കെ.സുധാകരൻ
കോഴിക്കോട്: സോളാര്‍ കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ തന്നെയാണ് കണ്ടെത്തിയത്. അതു സിബിഐ അല്ലേ അന്വേഷിക്കേണ്ടത്. ഗുഢാലോചന ഉണ്ടെന്ന റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയാണോ വേണ്ടത്? ആ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സിബിഐയുടെ ഉത്തരവാദിത്തമല്ലേ?," സുധാകരന്‍ ചോദിച്ചു.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. അതേക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്നും അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നുമാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എഴുതിത്തന്നാല്‍ അന്വേഷിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു. കുറ്റകരമായ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഒന്നാം പ്രതിയുടെ കയ്യിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പോകാനാണ് തീരുമാനമെന്നും സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയ ഒരു കേസ് നിലവില്‍ കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്. സിബിഐ റിപ്പോര്‍ട്ട് കൂടി നല്‍കി ആ കേസിനെ ശക്തിപ്പെടുത്തണമോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. അന്വേഷണം വേണമെന്ന് തന്നെയാണ് കെപിസിസിയും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്.
"മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സിബിഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജൂണ്‍ 19-ന് സര്‍ക്കാര്‍ പ്ലീഡര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. സിബിഐ കണ്ടെത്തിയ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണ്. അവര്‍ അന്വേഷിക്കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും," സതീശന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.