/indian-express-malayalam/media/media_files/NNzkijYJEIadQKQtD4eJ.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ആലപ്പുഴ: വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കുപിതനായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത അതൃപ്തിയിൽ. തന്റെ പ്രതിഷേധം വി.ഡി. സതീശൻ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. കെ.സി. വേണുഗോപാലാണ് പ്രശ്ന പരിഹാരത്തിനായി ഇടപെട്ടത്. ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എ.ഐ.സി.സി നേതൃത്വം നിര്‍ദ്ദേശിച്ചു.
എന്നാൽ വി.ഡി. സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ഇതോടെ കെ. സുധാകരൻ ഒറ്റയ്ക്ക് മാധ്യമ പ്രവര്‍ത്തകരെ കണ്ട് വിശദീകരണം നൽകുകയായിരുന്നു. കെ.പി.സി.സിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയിൽ വിളിച്ചത് രാവിലെ 10 മണിക്കായിരുന്നു. 10.28ന് കെ. സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് അപ്പോഴും എത്തിയിരുന്നില്ല. ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാനും സുധാകരൻ ആവശ്യപ്പെട്ടു.
പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്താതിരുന്നതോടെയാണ് സുധാകരൻ കുപിതനായി "ഇയാളിതെവിടെ പോയി കിടക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്. ഒടുവിൽ 10.58ന് വി.ഡി. സതീശൻ എത്തി. പിന്നീട് വാർത്താ സമ്മേളനം തുടങ്ങി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി. കെ.പി.സി.സി. അധ്യക്ഷന്റെ നീരസം വാർത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് വി.ഡി. സതീശൻ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കൾ എത്തി.
വിവാദത്തിൽ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലൂടെ ഒരേ കാറിൽ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കി. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ വാർത്താസമ്മേളനത്തിൽ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ഇരുവരും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.
ഒടുവിൽ സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയ വിഷയത്തില്‍ വിശദീകരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ രംഗത്തെത്തി. "ഞങ്ങള്‍ ജ്യേഷ്ഠാനുജന്മാരാണ്. സതീശനുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. വാര്‍ത്താസമ്മേളനം വൈകിയപ്പോള്‍ മാധ്യമങ്ങളോട് മര്യാദ കാണിക്കേണ്ടെ എന്നാണ് താന്‍ പറഞ്ഞത്. ഇപ്പോഴത്തെ പ്രശ്നങ്ങളുണ്ടാക്കിയത് മാധ്യമങ്ങളാണ്," സുധാകരന്‍ വിശദീകരിച്ചു.
Read More
- ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്നു സ്പെഷ്യൽ ട്രെയിനുകൾ, 11 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ
- കേരളത്തിന് 13,600 കോടിയുടെ വായ്പാനുമതി നൽകാൻ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം
- സംസ്ഥാനത്ത് താപനില കുതിച്ചുയരും; 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
- ടി.പി. വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക വിധി പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.