തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. കെ. ആര്‍. ജ്യോതിലാല്‍ ഐഎഎസിനെ വീണ്ടും പൊതുഭരണ വകുപ്പിന്റെ തലപ്പത്തേക്ക് തിരിച്ചെടുത്തു. ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമെയാണിത്. എം. ശിവശങ്കര്‍ ഐഎഎസിനും പുതിയ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. യുവജനക്ഷേമ വകുപ്പിന് പുറമെ പുതിയതായി മൃഗസംരക്ഷണം, ക്ഷീര വികസം എന്നീ വകുപ്പുകള്‍ കൂടി നല്‍കി.
ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിൽ ഹരി എസ്. കർത്തയുടെ നിയമനത്തില്‍ പൊതുഭരണവകുപ്പ് സെക്രട്ടറിയായിരിക്കെ ജ്യോതിലാൽ രാജ്ഭവന് കത്ത് നൽകിയത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിയമസഭ ചേരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവര്‍ണര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ (അർബൻ & റൂറൽ) വകുപ്പുകളുടെ അഡീഷണ്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഐഎഎസ് “അർബൻ വേസ്റ്റ് ടു എനർജി പ്രോഗ്രാം”, “കേരള സോളിഡ്” വിഷയങ്ങളുടെ ചുമതലകള്‍ കൂടി ഇനി മുതല്‍ വഹിക്കും. കെ. എസ്. ശ്രീനിവാസ് ഐഎഎസിനെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
ടിങ്കു ബിസ്വാള്‍ ഐഎസിനെ ഭക്ഷ്യ-സിവില്‍ സപ്ലെയിസിന്റെയും ഉപഭോക്തൃ കാര്യ വകുപ്പിന്റേയും ചുമതലകൂടി നല്‍കി. തുറമുഖ വകുപ്പിന്റേയും ചുമതല ടിങ്കു ബിസ്വാളിന് തന്നെയാണ്. അജിത് കുമാര്‍ ഐഎഎസിനെ പിഡബ്ല്യുഡി സെക്രട്ടറിയായി നിയമിച്ചു. പ്രിയങ്ക ഐഎഎസിനാണ് വനിത ശിശുക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍ പദവി. ബിശ്വനാഥ് സിൻഹ ഐഎഎസിന് ഐടി വകുപ്പിന് പുറമെ ആസൂത്രണ ബോർഡിൻറെ ചുമതല കൂടി നല്‍കി.
Also Read: Kerala Weather: അഞ്ച് ദിവസം കൂടി മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്