തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍.ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗൗരിയമ്മയ്ക്ക് കോവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചതായും എങ്കിലും നിരീക്ഷണത്തിലാണെന്നും ബന്ധുക്കൾ അറിയിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുൻപാണ് 102കാരിയായ കെ.ആർ.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Read More: സംഗീത സംവിധായകന്‍ ശ്രാവണ്‍ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു മുതല്‍ വോട്ടു ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്.