കോഴിക്കോട്: പരസ്യമായി പാർട്ടിയെ വിമർശിക്കുന്നത് വിലക്കി കൊണ്ടുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല. സേവനം ആവശ്യമില്ലെന്ന് പാർട്ടി പറഞ്ഞാൽ പ്രവർത്തനം നിർത്തുമെന്നും മുരളീധരൻ പറഞ്ഞു.
അഭിപ്രായം പറയാനുള്ള പാര്‍ട്ടി വേദി എവിടെയാണ് നിലവിലുള്ളത്?. രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാർട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസിലായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം.കെ.രാഘവന് താക്കീത് നൽകി കൊണ്ടും കെ.മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി കൊണ്ടും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കത്തയച്ചിരുന്നു. കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂവെന്നും കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ എം.കെ.രാഘവൻ വിമർശിച്ചിരുന്നു.
രാഘവനെ പിന്തുണച്ച് മുരളീധരനും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവന്‍ പറഞ്ഞതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.