/indian-express-malayalam/media/media_files/uploads/2017/01/k-muraleedharan.jpg)
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികക്കെതിരെ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ രംഗത്ത്. ഗ്രൂപ്പ് താത്പര്യങ്ങൾ മാത്രം കണക്കിലെടുത്ത് തയാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നും ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ വേണമെന്നും കെ. മുരളീധരൻ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പട്ടിക പാർട്ടിക്ക് ദോഷം ചെയ്യും. പട്ടികയിന്മേൽ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം പാലിച്ച് ഭേദഗതികൾ വരുത്തിയ അന്തിമ കെപിസിസി ലിസ്‌റ്റ് കഴിഞ്ഞ ദിവസം എം.എം.ഹസൻ സമർപ്പിച്ചിരുന്നു. എന്നാൽ വനിതകളുടെ എണ്ണം കൂടുമ്പോഴും ഗ്രൂപ്പ് മേൽക്കോയ്‌മ നിലനിർത്താൻ രണ്ടു വിഭാഗങ്ങളും ശ്രമിച്ചിരുന്നു. ഇത് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വനിതകളുടെ പ്രാതിനിധ്യം 17ൽ നിന്ന് 28 ആയി ഉയർത്തിയിട്ടുണ്ട്. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽനിന്നുളള വനിതകളെയാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുളളത്. പട്ടികയിൽ 10 ശതമാനമാണ് ദലിത് വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന പ്രാതിനിധ്യം.
അതേസമയം, നേരത്തെയുള്ള പട്ടികയിൽനിന്ന് ഇരുപതോളം പേരെ ഒഴിവാക്കിയിട്ടുണ്ട്. മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിൽ ഇടംനേടിയിട്ടില്ല. എന്നാൽ രാജ്മോഹൻ ഉണ്ണിത്താനെ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിൽനിന്ന് രാജ്മോഹനെ ഉൾപ്പെടുത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ സ്വന്തം ബ്ലോക്കായ കൊല്ലത്തെ വടക്കേവിള നിന്നല്ലെങ്കിൽ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.