/indian-express-malayalam/media/media_files/uploads/2021/02/pinarayi-vijayan.jpg)
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ-ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ് കണക്ഷനിൽ ലഭിക്കും. ഇതോടൊപ്പം ഹൈ സ്‌പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ-ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്റർനെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ സർക്കാർ സംവിധാനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റു ഇ-സർവീസുകൾ എന്നിവയ്ക്ക് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകി ക്ഷമത വർധിപ്പിക്കാനാവും. ഉയർന്ന നിലവാരത്തിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും സാധിക്കും.
Read Also: തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവില വർധിച്ചു; ജനം വലയുന്നു
കെ ഫോൺ പദ്ധതി സുതാര്യമായാണ് സർക്കാർ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ടത്തിൽ കണക്ടിവിറ്റി ലഭിക്കുന്നത്. വിവര സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച കാലത്തും പത്തു ശതമാനത്തിൽ താഴെ സർക്കാർ ഓഫീസുകളെയാണ് സ്‌റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായുള്ള ബന്ധം ഇതിലും കുറവാണ്. ഹൈസ്‌പീഡ് ബ്രോഡ്ബാൻഡിലേക്ക് ഭൂരിഭാഗം വീടുകളും മാറിയിരുന്നില്ല. കെ-ഫോണിന്റെ വരവോടെ ഇതിന് അറുതിയാവുകയാണ്. ഐടി ഹബ് ആയും നോളജ് എക്കണോമിയായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ശക്തമായ അടിത്തറയാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പോസ്റ്റുകൾ വഴി ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് ഇന്റർനെറ്റ് ലഭ്യതയ്‌ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പ കെ-ഫോൺ പദ്ധതി. സംസ്ഥാനത്ത് 35,000 കിലോമീറ്ററിൽ കേബിൾ ശൃംഖല പൂർത്തിയാക്കുന്നതോടെ സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം ഉറപ്പാക്കി ഇന്റർനെറ്റ് ലഭ്യതയ്‌ക്കു വഴിയൊരുക്കും.
സുശക്തമായ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഉപയോഗിച്ച് ഹൈസ്‌പീഡ് ബ്രോഡ്ബാൻഡ് കണക്‌റ്റിവിറ്റി സർവീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്.
എല്ലാവർക്കും ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻഡ്‌വിഡ്‌ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ്‌വിഡ്‌ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്‌ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചേർന്നുള്ള സംയുക്ത സംരംഭം കെ-ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനെ ടെൻഡർ നടപടികളിലൂടെയാണ് തിരഞ്ഞെടുത്തത്.
കെ-ഫോൺ നെറ്റ്‌വർക്ക് സംസ്ഥാനത്തെ 14 ജില്ലകളിലും കോർ റിങ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും ഗവൺമെന്റ് ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളും ബന്ധിപ്പിക്കുന്നത് ആക്‌സസ് നെറ്റ്‌വർക്ക് വഴിയാണ്. കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.