/indian-express-malayalam/media/media_files/2025/11/04/joy-mathew-2025-11-04-14-46-57.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിമർശനവുമായി നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനായ വ്യക്തിക്ക് പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡു നൽകി ആദരിക്കുമ്പോൾ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്ന് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചു. സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്‌പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുകയെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്റെ കുറിപ്പ്
"അവാര്‍ഡ് കൊടുക്കുക തന്നെ വേണം.
ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും.
അപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹിക വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക. അപ്പോള്‍ പിന്നെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവര്‍ ഭാവിയില്‍ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും," ജോയ് മാത്യു കുറിച്ചു.
അതേസമയം, ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചെന്ന് ആരോപിച്ച് ബാലതാരം ദേവനന്ദ സോഷ്യൽ മീഡിയയിൽ പോസ്റ്റു പങ്കുവച്ചിരുന്നു. ദേവനന്ദയുടെ മാതാപിതാക്കൾ നിയന്ത്രിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജൂറിക്കെതിരെ വിമർശനം ഉന്നയിച്ചത്. നിങ്ങൾ കുട്ടികൾക്കു നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്ന് പോസ്റ്റിൽ പറയുന്നു. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന ഒരു തലമുറക്കു നേരെയാണ് ജൂറി കണ്ണടച്ചതെന്നും ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read More: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us