/indian-express-malayalam/media/media_files/uploads/2017/04/sreejith.jpg)
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്ത് സങ്കടമുണ്ടെന്ന് പ്രതികരിച്ചു. ഇക്കാര്യത്തിൽ സർക്കാരിനെതിരായിരുന്നില്ല സമരമെന്ന് ആവർത്തിച്ച ശ്രീജിത്ത് പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പറഞ്ഞു.
"പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിൽ വിഷമമുണ്ട്. സമരം ചെയ്തത് ഭരണകൂടത്തിനോ സർക്കാരിനോ എതിരായല്ല. പൊലീസ് അന്വേഷണത്തിൽ വരുത്തിയ വീഴ്ചയ്‌ക്കെതിരായാണ്" അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രതിഷേധിച്ചത് സർക്കാരിനോ പാർട്ടിക്കോ എതിരായല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. "ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിനാലാണ് ഇങ്ങിനെ പ്രതികരിക്കേണ്ടി വന്നത്. സംഭവത്തിൽ റിമാന്റിൽ കഴിയുന്ന ഷാജർഖാനും ഭാര്യ മിനിക്കും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഇന്ന് രാവിലെ ദേശാഭിമാനിയിലെ ജോലി രാജിവച്ച ശ്രീജിത്ത്, താൻ ഒരിക്കലും പാർട്ടിക്ക് എതിരായി ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തന്റെ ഭാഗം പാർട്ടിയോട് വിശദീകരിക്കുമെന്നും ഒരിക്കലും പാർട്ടിക്കെതിരെ നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയെ ഇന്ന് ഡിസ്‌ചാർജ് ചെയ്തേക്കുമെന്നാണ് വിവരം. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ സംഘം വ്യക്തമാക്കി. അവിഷ്ണയുടെ നിലയും സാധാരണ ഗതിയിലേക്ക് മാറിവരുന്നതായാണ് ലഭിക്കുന്ന വിവരം. ശ്രീജിത്തിനും മഹിജയ്ക്കും അവിഷ്ണയ്ക്കും വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.