/indian-express-malayalam/media/media_files/uploads/2017/03/surendran17409512_952044141565999_361894282_n-001.png)
കോഴിക്കോട്: ലക്കിടി ലോ കോളജ് വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ. ജഡ്ജി എബ്രഹാം മാത്യുവിന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നൽകി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ക്യഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിച്ചത് എബ്രഹാം മാത്യുവാണ്. ഇദ്ദേഹത്തിന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നു സംശയമുളവാക്കുന്ന ചിത്രങ്ങൾ തനിക്ക് ലഭിച്ചുവെന്ന് അവർ പറയുന്നു. ഇക്കാര്യം പരിശോധിച്ച് ജഡ്ജിയുടെ ബന്ധം സംശുദ്ധമാണോയെന്ന് വ്യക്തമാക്കി തരണമെന്നും കത്തിൽ മഹിജ ആവശ്യപ്പെടുന്നു.
മഹിജയുടെ ഹർജി നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നല്‍കിയത്. നെഹ്രു കോളജ് സംഘടിപ്പിച്ച പരിപാടിയിൽ ഇദ്ദേഹം പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയായിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങള്‍ സഹിതമാണ് ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.
2016 ഡിസംബറില്‍ ബാര്‍ കൗണ്‍സില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നെല്ലിയാമ്പതിയില്‍ ലക്കിടി ജവഹര്‍ ലോ കോളജുമായി ചേര്‍ന്ന് നടത്തിയ പഠനയാത്രയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ വിദ്യാർഥികളാണ് പുറത്തുവിട്ടത്.
നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന എനിക്ക് വ്യക്തിപരമായ വിശ്വാസം നഷ്ടപെടാനും എന്റെ മകന് നീതി ലഭിക്കില്ലെന്ന് തോന്നലുണ്ടാക്കുവാനും ഈ ചിത്രങ്ങൾ ഇടയായി. ആയതിനാൽ എനിക്ക് നീതിലഭിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നതിന് ഒപ്പം ജഡ്‌ജി എബ്രഹാം മാത്യുവിന് നെഹ്രു കോളജ് അധികൃതരുമായുളള ബന്ധം ബോധ്യപ്പെടുത്തിതരണമെന്നും കത്തിൽ ജിഷ്ണുവിന്റെ അമ്മ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.