/indian-express-malayalam/media/media_files/uploads/2017/04/mahija.jpg)
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിൽ നിരഹാര സമരത്തെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. തിരുവനന്തപുരത്ത് തങ്ങൾ നേടാനുദ്ദേശിച്ച കാര്യം നേടിയെന്നും സമരം വിജയമാണെന്നും അവർ അവകാശപ്പെട്ടു. മഹിജ ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
"ഞാൻ അതാണ് ആഗ്രഹിച്ചത്. നീതി കിട്ടി. സമരം വിജയിച്ചതിന്റെ സന്തോഷം. ഒരാളെയെങ്കിലും പിടികൂടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരാളെയെങ്കിലും പിടികൂടി. ഇനി ജിഷ്ണുവിനെ ഓർത്ത് ഞാൻ കരയില്ല" മഹിജ പറഞ്ഞു. "ജിഷ്ണുവിനെ ഓർത്ത് അഭിമാനമുണ്ട്" മഹിജ വ്യക്തമാക്കി.
ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സമരത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ജിഷ്ണുവിന്റെ അമ്മ. ജിഷ്ണുവിന്റെ അമ്മാവൻ പ്രത്യേക താത്പര്യം ഉള്ളവരുടെ സ്വാധീന വലയത്തിൽ പെട്ടിട്ടുണ്ടാകാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് മഹിജ തള്ളിയത്.
"ശ്രീജിത്ത് തന്റെ സ്വാധീനവലയത്തിലാണ് ഉൾപ്പെട്ടതെന്നും മറ്റാരുടെയും സ്വാധീനത്തിൽ പെട്ടിട്ടില്ലെന്നും" മഹിജ തിരുവനന്തപുരത്ത് പറഞ്ഞു.
ആശുപത്രിയിൽ നിന്ന് കവയിത്രിയും സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വസതിയിലേക്കാണ് ഇവർ പോയത്. ജിഷ്ണുവിനെ ഓർത്ത് കരയരുതെന്നും അവിഷ്ണയ്ക്ക് നല്ല ഭാവി ഒരുക്കണമെന്നും സുഗതകുമാരി ടീച്ചർ മഹിജയോട് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.