കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി. മറ്റൊരു പെണ്‍കുട്ടിക്കും ഇനി ഈയൊരു അവസ്ഥ വരരുത്, കോടതിയോടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകിയുടെ ശരീരം ചലനമറ്റ നിമിഷം മാത്രമേ ഇനി തങ്ങള്‍ക്ക് സമാധാനം ആകുവയുളളുവെന്ന് ജിഷയുടെ സഹോദരി പറഞ്ഞു. അന്വേഷണസംഘത്തിന് അഭിമാനമുണ്ടെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കുക, വീട്ടിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച് കടന്നത് എന്തെങ്കിലും നല്ല കാര്യത്തിനാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി 346 പേജുള്ള വിധി ന്യായത്തിൽ പറയുന്നു.
302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ച് പീഡിപ്പിച്ചതിനും 10 വര്‍ഷം തടവും പിഴയും വിധിച്ചു. 376-ാം വകുപ്പ് പ്രകാരം പീഡനത്തിനും 449-ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കടന്നതിനും ഏഴ് വര്‍ഷം തടവ് വിധിച്ചു.