കൊച്ചി: ജിഷ വധക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുളള വാദം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ടുളള ഏക പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു അമീളുളിന്റെ ആവശ്യം. കേസില്‍ വാദം തുടരുകയാണ്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം കൊലപാതകം ചെയ്തിട്ടില്ലെന്നും ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ അമീറുള്‍ പറഞ്ഞു. എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് നാളെ കേസിൽ ശിക്ഷ വിധിക്കുന്നത്. കേസില്‍ അമീറുൽ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കുക, വീട്ടിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച് കടന്നത് എന്തെങ്കിലും നല്ല കാര്യത്തിനാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി 346 പേജുള്ള വിധി ന്യായത്തിൽ പറയുന്നു.
302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ച് പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നത് വധശിക്ഷയാണ്. 376-ാം വകുപ്പ് പ്രകാരം പീഡനത്തിനും 449-ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കടന്നതിനും ലഭിക്കാവുന്ന കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കോടതിയിലെത്തിച്ച അമീറുലിനെ 11.15 ഓടെയാണ് കുറ്റവാളിയായി പ്രഖ്യാപിച്ചത്. കോടതിയുടെ ഏറ്റവും പിന്നിലെ പ്രതിക്കൂട്ടിൽനിന്ന പ്രതിയെ ജഡ്ജിയുടെ ഇരിപ്പിടത്തിന് മുന്നിലേക്ക് വിളിപ്പിച്ചാണ് വിധി പറഞ്ഞുതുടങ്ങിയത്. ദ്വിഭാഷിയുടെ സഹായത്താൽ കുറ്റം മുഴുവൻ കേട്ട പ്രതി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ പൊലീസ് പിടിച്ചുകൊണ്ടുവരുകയായിരുന്നെന്നും ബോധിപ്പിച്ചു.