/indian-express-malayalam/media/media_files/uploads/2018/11/mohanlal1.jpg)
കൊച്ചി: നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കൈവശാവകാശം ക്രമപ്പെടുത്താൻ സ്വീകരിച്ച നടപടി ക്രമങ്ങളുടെ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതു ക്രമവിരുദ്ധമായാണെന്നും മോഹൻലാലിന്റെ സ്വാധീനത്തിനു വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. മോഹൻലാലിനെതിരെ കേസെടുക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും അസാധാരണ കാലതാമസം നേരിട്ടെന്നും ആരോപണമുണ്ട്.
മോഹൻലാലിന്റെ വസതിയിൽ 2011 ജൂലൈ 22 ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടും അഞ്ചു മാസം കഴിഞ്ഞ് 2011 ഡിസംബർ 21 നാണു ഫോറസ്റ്റ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വസതി പരിശോധിക്കാൻ തയാറായതെന്ന് ഹർജിയിൽ പറയുന്നു. പരിശോധനയ്ക്കുശേഷം ആറുമാസം കഴിഞ്ഞ്
2012 ജൂൺ 12 നാണു കേസെടുത്തത്. ഏഴു വർഷം കഴിഞ്ഞ് 2019 സെപ്റ്റംബർ 16 നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഇക്കാര്യത്തിൽ ഒത്തുകളി മാത്രമാണ് നടന്നതെന്നും കൈവശാവകാശം നൽകിയ മുഖ്യവനപാലകന്റെ നടപടി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരും മുഖ്യവനപാലകനും വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എതിർ കക്ഷികളായുള്ള കേസിൽ മോഹൻലാൽ ഏഴാം എതിർകക്ഷിയാണ്. കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കും.
ആനക്കൊമ്പ് കേസിലെ കുറ്റപത്രത്തിൽ നടൻ മോഹൻലാൽ ഒന്നാം പ്രതിയാണ്. കേസിൽ പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ മുൻകാല പ്രാബല്യത്തോടെ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ സെപ്റ്റംബർ 16 ന് കുറ്റപത്രം സമർപ്പിച്ചത്.
Read Also: ആനക്കൊമ്പ് കേസ്: മോഹൻലാൽ ഒന്നാം പ്രതി, കുറ്റപത്രം ഹൈക്കോടതിക്ക് കൈമാറി
മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സർക്കാർ മുതലായ ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.