കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്.
മോഹൻലാൽ അടക്കമുള്ളവർക്ക് കോടതി സമൻസയച്ചു. വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച ഒക്കറൻസ് റിപ്പോർട്ട് ക്രിമിനൽ കേസായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് നോട്ടീസയച്ചത്.
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്‌ക്കാൻ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ.പൗലോസ് ഹൈേക്കാടതിയെ സമീപിച്ചതിനെ തുടർന്നാണ് വനം വകുപ്പ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടു. കേസ് കൂടുതൽ നടപടികൾക്കായി അടുത്ത മാസത്തേക്ക് മാറ്റിവച്ചു.
Read Also: ഒരു വേദി, ആറു സിനിമകൾ, ഒരൊറ്റ മോഹൻലാൽ
തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികൾ. സെപ്റ്റംബർ 16 നാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സർക്കാർ മുതലായ ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരിന് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ ബാധ്യത ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചിരുന്നു. വനം വകുപ്പ് 2012 ല്‍ എടുത്ത കേസില്‍ ഒരു തുടര്‍നടപടിയും ഇല്ലെന്ന് കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അകാരണമായ കാലതാമസം കാണുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.
മോഹൻലാലിന്റെ പരാതിയിൽ യുഡിഎഫ് സർക്കാരിന്റെ മുഖ്യവനപാലകൻ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസിൽ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.