ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് നിർദേശം നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെ
ചാരക്കേസിൽനിന്നും കുറ്റ വിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം ആദ്യം സംസ്ഥാന സർക്കാർ നൽകണം. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിന്നീട് ഈ തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചു. നമ്പി നാരായണനെ പ്രതിയാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ വീട് വിറ്റാണെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, നമ്പി നാരായണനെ കേസിൽ കുടുക്കിയതിനെ കുറിച്ച് അന്വേഷണം നടത്താമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. കസ്റ്റഡയിൽ നമ്പി നാരായണന് പീഡനം ഏറ്റതായും സിബിഐ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം സിബിഐ വ്യക്തമാക്കിയത്. ഈ കേസിൽ നമ്പിനാരായണന് നഷ്ടപരിഹാരം നൽകാൻ കോടതി നേരത്തെ ഉത്തരിവിട്ടിരുന്നു. എന്നാൽ ഇതുവരെ നമ്പി നാരായണന് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.
Read More: നമ്പി നാരായണന്റെ ആത്മകഥയിലെ ഒരുഭാഗം ഇവിടെ വായിക്കാം: അവരാണ് യഥാർത്ഥ ചാരന്മാർ: നമ്പി നാരായണന്റെ ആത്മകഥ
നമ്പിനാരായണൻ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്ത ഐഎസ്ആർ ചാരക്കേസ് കെട്ടിച്ചമച്ചതായിരുന്നുവെന്ന് പറഞ്ഞ് സിബിഐ നേരത്തെ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടിരുന്നു. കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നീ മാലി വനിതകളും മറ്റൊരു ശാസ്ത്രജ്ഞ്ഞനായ ശശികുമാറും ഉൾപ്പടെയുളളവരെ നമ്പി നാരായണനൊപ്പം പ്രതികളാക്കിയിരുന്നു.
ഈ കേസിൽ ഇന്നത്തെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയും കേസിൽ ആരോപണത്തിന്റെ നിഴലിലായിരുന്നു. ഈ കേസ് വിവാദമായതോടെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് സ്ഥാനം രാജിവച്ച് ഒഴിയേണ്ട സാഹചര്യം ഉണ്ടായി.