/indian-express-malayalam/media/media_files/uploads/2018/05/nambi-narayanan-2.jpg)
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്നും അത്തരമൊരു നടപടിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
എത്ര നൽകണം, എങ്ങിനെ നൽകണം എന്നുളള കാര്യങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നൽകേണ്ടത് ഉദ്യോഗസ്ഥരല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാൽ പുനരന്വേഷണം ആവശ്യമാണെന്ന് സിബിഐ വാദിച്ചു. പുനരന്വേഷണമാണോ നഷ്ടപരിഹാരമാണോ വേണ്ടതെന്നായി ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ചോദ്യം. ഇതേ തുടർന്ന് പുനരന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആകാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് വിധി പറയാൻ മാറ്റി.
മാലി സ്വദേശിനി മറിയം റഷീദ മുഖേന ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ.നമ്പി നാരായണനും ഡോ.ശശികുമാറും ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചാരക്കേസ്. കേസില്‍ 1994 നവംബർ 30നാണ് നമ്പി നാരായണനെ സിബി മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എന്നാൽ പിന്നീട് ഈ കേസ് ഏറ്റെടുത്ത സിബിഐ ചാരക്കേസ് വ്യാജമാണെന്നും ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാർശ ചെയ്തിരുന്നു. എന്നാൽ കേസന്വേഷണം അവസാനിപ്പിച്ച് മുൻ സർക്കാർ നിലപാടെടുത്തു. ഇതേ തുടർന്നാണ് സിബി മാത്യൂസ് അടക്കമുളള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാവിയെയും ഐഎസ്ആർഒയുടെ പുരോഗതിയെയും ബാധിച്ചെന്ന് നമ്പി നാരായണൻ കുറ്റപ്പെടുത്തി.
അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും നിരസിച്ചാണ് താൻ രാജ്യത്തെ സേവിക്കാനെത്തിയതെന്നും അങ്ങിനെയുളള തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. നമ്പി നാരായണന്‍റെ പേരിലുള്ള കേസ് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കി. കോടതി ഇത് അംഗീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.