തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും. സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1650 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയൊരുക്കുക.
ഏഴ് സോണുകളായി തിരിച്ചുള്ള സുരക്ഷാ പദ്ധതിയില്‍ ക്രമസമാധാന ചുമതലയുള ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിനു പുറമെ ഓരോ സോണിന്റേയും മേല്‍നോട്ടച്ചുമതല എസ് പിമാര്‍ക്ക് ആയിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡിവൈ എസ് പിമാരുടെയും 28 സി ഐമാരുടെയും 182 എസ് ഐമാരുടെയും നേതൃത്വത്തിലാണു സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റിയ്ക്കു പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും ആംഡ് പൊലീസ് ബറ്റാലിയനുകളില്നിന്നുള്ള ഉദ്യോഗസ്ഥരും സ്റ്റേറ്റ് പൊലീസ് കമാന്‍ഡോ സംഘവും ബോംബ് സ്ക്വാഡും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും.
ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തില്‍ മഫ്തി പോലീസ് സംഘത്തെ സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിക്കും. ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ 15 സ്പെഷല്‍ സ്ട്രൈക്കര്‍ ഫോഴ്സുകളെയും നിയോഗിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തില്‍ പ്രവേശനം വൈകീട്ട് നാലര മുതല്‍
വൈകുന്നേരം 4.30 മുതല്‍ മാത്രമേ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ അനുവദിക്കുകയുളളൂ. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതണം. മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കൂ.

പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ അനുവദിക്കില്ല. മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കില്ല. ഭക്ഷണസാധനങ്ങള്‍ ഇരിപ്പിടത്തിന് അടുത്ത് ലഭ്യമാകും.
ഗതാഗതക്രമീകരണങ്ങളും വാഹന പാര്‍ക്കിങ്ങും
28ന് ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ രാത്രി 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളുണ്ടാവും.
വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന വിധം:
- പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന് മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല
- ആറ്റിങ്ങല്‍ ഭാഗത്തുനിന്നു ശ്രീകാര്യം ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ വെട്ടുറോഡില്നിന്നു തിരിഞ്ഞ് ചന്തവിള കാട്ടായിക്കോണം ചെമ്പഴന്തി ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് -മുക്കോലയ്ക്കല്‍ വഴിയും പോകണം
- തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍-ആക്കുളം കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്കു പോകണം
- ശ്രീകാര്യം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക് മണ്‍വിള കുളത്തൂര്‍ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്കു പോകണം

വാഹന പാര്‍ക്കിങ് ക്രമീകരണങ്ങള്‍
മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എല്‍ എന്‍ സി പി ഇ, കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ്, കാര്യവട്ടം ബി എഡ് സെന്റര്‍, കഴക്കൂട്ടം ഫ്ളൈഓവറിന് താഴെ എന്നിവിടങ്ങളിലും പൊലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യണം. പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജങ്ഷന് മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള സുരക്ഷാക്രമീകരണങ്ങളോടും ഗതാഗതക്രമീകരണങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
35,000 ടിക്കറ്റുകളാണു സംഘാടകർ വിൽപ്പനയ്ക്കു വച്ചിരുന്നത്. ഇതിൽ ഏറക്കുറെയും വിറ്റുതീർന്നു.