തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു സംസ്ഥാനത്തു കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിയായി സര്‍ക്കാര്‍ കോവിഡിനെ കാണുന്നു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരിക്കും. എന്നാല്‍ അഴിമതിക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടു തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട സമരങ്ങളാണു കോവിഡ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോടു യോജിക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.
സംസ്ഥാന സർക്കാറിനെതിരെ യുഡിഎഫ് നിർത്തിവെച്ച സമരം തുടരുമെന്നും കഴിഞ്ഞദിവസം ഹസൻ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സമരം നിർത്തിയപ്പോൾ സിപിഎം പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Read More: തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തി
ഈ മാസം 12ന് നിയോജക മണ്ഡലങ്ങളിൽ അഞ്ചു പേർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡ പാലിച്ച് ആൾകൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് എംഎം ഹസൻ യുഡിഎഫിന്റെ പുതിയ കൺവീനറായി ചുമതലയേറ്റത്. രണ്ടുവർഷമായി കൺവീനറായിരുന്ന ബെന്നി ബഹനാൻ രാജിവച്ച ഒഴിവിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്തും കോൺഗ്രസ് അധ്യക്ഷയുടെ അനുവാദത്തോടെയും ആണ് ഹസനെ തീരുമാനിച്ചതെന്നായിരുന്നു രമേഷ് ചെന്നിത്തല അറിയിച്ചത്.
കെപിസിസി പ്രസിഡന്റായിരുന്ന വി.എം.സുധീരൻ 2017 ൽ രാജിവച്ചതിനെ തുടർന്നു പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ച ഹസൻ ആ പദവി മുല്ലപ്പള്ളിക്കു വേണ്ടി ഒഴിഞ്ഞ ശേഷമാണു കൺവീനർ സ്ഥാനത്തു വരുന്നത്. കോൺഗ്രസിലെ എ ഗ്രൂപ്പ് നോമിനിയാണ്.